Sunday, January 30, 2011

ഭൂതം

ഒരു മിസ്സ്‌ കോളില്‍ നിന്നും പുറത്തു വന്ന-
പ്രണയം എന്ന ഭൂതത്തെ,
ജനനേന്ദ്രിയത്തിലെ വഴു വഴുപ്പ് മാറും മുന്‍പേ
അവര്‍ ഒരു കോണ്ടത്തില്‍ അടച്ചു.
അവരുടെ ചാറ്റ് ഹിസ്റ്ററി-
കമ്പ്യൂട്ടറിന്‍റെ മലദ്വാരത്തില്‍ വിശ്രമിച്ചു.
ഒരു പുതിയ സൌഹൃദം ജനിച്ചു .

Monday, January 24, 2011

വാരാന്ത്യം

ഈ ബ്ലോഗിങ്ങ് എനിക്ക് തരുന്ന ഒരു സുഖം എന്താന്നു വെച്ചാല്‍ എന്തും എഴുതാം എന്നുള്ളതാണ്. ഒരു സുഹൃത്തിനെ പോലെയാണ് പലപ്പോഴും. മനസ്സ് കുലം കുത്തിയൊഴുകുമ്പോള്‍ അത് വാക്കുകളായി പരിണമിക്കുമ്പോള്‍ അവയെ ശേഖരിച്ചു വെയ്ക്കാന്‍ ഒരിടം. ഇതിപ്പോ വലിയ കാര്യമൊന്നുമല്ല. എന്നാലും വാരാന്ത്യം എന്ന് പറയണത് ഒരു രസം ഒക്കെ തന്നെ ആണ്. എന്‍റെ കഴിഞ്ഞ ഞായര്‍ (23-01-2011) ഇങ്ങനെയൊക്കെ ആയിരുന്നു. :)

കാലത്ത് നേരത്തെ (പുലര്‍ച്ചെ ആറു മണിക്ക് ) എഴുന്നേറ്റു, എന്‍റെ ശകടത്തില്‍ നേരെ തൃശൂര്‍ ജില്ലയിലെ മാള എന്ന സ്ഥലത്തേക്ക് തിരിച്ചു. വലിയപറമ്പില്‍ എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്. ഇപ്പോഴും ഗ്രാമത്തിന്‍റെ തുടിപ്പുകള്‍ മിടിക്കുന്ന സ്ഥലം. എല്ലാരും കാലത്ത് തന്നെ ആസ്ഥാനത്ത് ഉണ്ടാവും. അവിടെ കുറച്ചു നേരം യോഗയും ചര്‍ച്ചകളും വാഗ്വാദങ്ങളും ഒക്കെ ആയി അവരോടു കൂടെ കൂടും. അപ്പൊ നിങ്ങള് വിചാരിക്കും ഇവന്‍ വയസ്സന്‍മാരുടെ കൂടെ ശ്വാസം നിയന്ത്രിക്കാന്‍ പഠിക്കാന്‍ പോകുന്നു എന്ന്. അല്ല അവിടെ വരുന്ന ഭൂരിഭാഗവും മുപ്പതിനു താഴെ വയസുള്ള ഗജ പോക്കിരികള്‍ ആണ് .അപ്പോഴാണ്‌ സിനീഷേട്ടന്‍ പറഞ്ഞത് അവരെല്ലാം കൂടെ കുറച്ചു സ്ഥലം കൃഷി ചെയ്യാന്‍ എടുത്തുവെന്നു. എന്റമ്മോ. ഇക്കാലത്ത് വളരെ കുറച്ചു ചെറുപ്പക്കാര്‍ മാത്രം ചിന്തിക്കുന്ന വഴികള്‍. ആളുകള്‍ പ്രകൃതിയോടു ചേര്‍ന്നു വളരണം എന്നും, പ്രകൃതിയെ സ്നേഹിച്ചു അതിനോട് ചേര്‍ന്നു ജീവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും, നമ്മള്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്നും , നമ്മള്‍ യുവാക്കള്‍ അതിന്നു മുന്‍കയ്യെടുക്കണം എന്നും പറഞ്ഞു. പറയുക മാത്രമല്ല പണിയും തുടങ്ങി. എല്ലാരും ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ വീരവാദം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ചിലര്‍ മാത്രം അത് അനുഭവത്തില്‍ വരുത്തുന്നു. നേരെ അന്നമനട പുഴയിലേക്ക് . അവിടെ ഒരു പള്ളി നീരാട്ടു അഥവാ നീന്തി കുളി. അതിന്‍റെ ഒരു സുഖം ഈ പട്ടണവാസികളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.. :) വെള്ളത്തില്‍ കുറച്ചു നേരം അര്‍മാദിച്ചു നേരെ പണി നടക്കുന്ന പാടത്തേക്ക്. ചെരുപ്പില്ലാതെ നിങ്ങള്‍ മണ്ണില്‍ / പ്രതേകിച്ചു ചെളിയില്‍ ചവിട്ടിയിട്ടുണ്ടോ ? മിക്കവര്‍ക്കും അറപ്പായിരിക്കും.
അതിലൂടെ നടന്നവര്‍ക്കറിയാം അതിന്‍റെ ഒരു തണുപ്പ്. ഭൂമിയുടെ തണുപ്പ്. ഭൂമിയുടെ മണം. പ്രകൃതിയുടെ മനസ്സ് . ഭൂമിയില്‍ നിന്നും മുകളിലേക്ക് വളരുന്ന കോണ്‍ക്രീറ്റ് വൃക്ഷങ്ങളിലെ നിലകളില്‍ താഴത്തുമല്ല മുകളിലുമല്ല എന്ന അവസ്ഥയില്‍ ജീവിക്കുന്നവര്‍ അറിയേണ്ടത് തന്നെ ആണ് . കടന്നു പോകാനുള്ള വഴി ദാ ഇങ്ങനെ ആണ്. എങ്ങനെയുണ്ട് ത്രില്ലിംഗ് അല്ലെ? വീണാല്‍ നേരെ വെള്ളത്തില്‍. അതും കടന്നു പണി നടക്കുന്ന പാടത്തേക്കു. പച്ച പരവതാനി വിരിച്ചു നില്‍ക്കുന്ന പാടത്ത് വെളുത്ത കൊക്കുകള്‍ , ഇടയ്ക്കു അവ പറന്നു പൊങ്ങുന്നത് എത്ര കണ്ടാലാണ്‌ മതി വരിക.

അവിടെ ചായയുടെ സമയം. കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും . കുറച്ചു നേരം അവിടെ ചിലവഴിച്ചു. പട്ടണം തരുന്ന അഹങ്കാരങ്ങള്‍ / അലങ്കാരങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു പച്ചയായ മനുഷ്യന്‍ ആയി മാറുന്ന അസുലഭ സുന്ദര നിമിഷങ്ങള്‍. വയലാറിന്‍റെ വരികള്‍ (സന്ദര്‍ഭമായി ബന്ധപ്പെട്ടതല്ലെങ്കിലും )" ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍, പച്ച മണ്ണിന്‍ മനുഷ്യത്വമാണ്‌ ഞാന്‍" എന്ന് മനസ്സില്‍ ഉരുണ്ടു കൂടി കളിക്കുന്നു .

സമയം അതിക്രമിക്കുന്നു. ഞാന്‍ ആ സുന്ദര നിമിഷങ്ങളോട് വിട പറയുന്നു. 11:30 യോടെ ശകടം നേരെ കൊച്ചി യിലേക്ക്.

ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ / ശാന്തതയില്‍ നിന്നും നഗരത്തിന്‍റെ തിരക്കിലേക്ക്. നഗരത്തിന്‍റെ ധാര്‍ഷ്ട്യത്തിലേക്ക്. ഇവിടെ നിയമം വേറെയാണ് . വേഗമുള്ളവര്‍, കൌശലക്കാര്‍ എന്നിവരാണ് വിജയികള്‍. അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി മനുഷ്യനെ വിലയിരുത്തുന്ന ലോകം. മറ്റുള്ളവരുടെ അസ്വസ്ഥതകള്‍ തന്‍റെ ജീവിതത്തെ തെല്ലും ബാധിക്കരുതെന്ന് വാശിയുള്ളവരുടെ ലോകം.നഗരത്തിന്‍റെ
മൂലയിലുള്ള തന്‍റെ വീട്ടിലെത്തിയപ്പോഴേക്കും സഹധര്‍മിണി ചോറും കറിയുമെല്ലാം വെച്ചു കാത്തിരിപ്പുണ്ട്‌. അങ്ങനെ ഉച്ചയൂണ് ഗംഭീരമായി കഴിച്ചു സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആണ് സഹധര്‍മിണി വീണ്ടും ആ പേര് മൊഴിഞ്ഞത് . എന്താ? . 'ഗോള്‍ഡ്‌ സൂക്ക്'
. അങ്ങനെ ഒരെണ്ണം വയറ്റില റോഡില്‍ തുറന്നിട്ടുണ്ട്. കുറെ ദിവസമായി പറയുന്നു . എന്നാല്‍ പിന്നെ അങ്ങോട്ട്‌ പോകാം. ശകടം ഗോള്‍ഡ്‌ സൂക്കിലോട്ടു . വണ്ടി പാര്‍ക്ക് ചെയ്തു ഗേറ്റ് കയറുമ്പോള്‍ അവള്‍ കാണിച്ചു തന്ന അമ്മായി സോറി ആന്‍റിയുടെ കാലില്‍ കിടക്കുന്ന ചെരുപ്പിന്‍റെ ഹീല്‍, അതിന്‍റെ വലിപ്പം . എങ്ങനെ നടക്കുന്നു ആവൊ? ഗോള്‍ഡ്‌ സൂക്കില്‍ കേറുമ്പോള്‍ തന്നെ കോഴി ആണ് സ്വാഗതം ചെയ്യുക. KFC . എല്ലാ കടകളും തുറന്നിട്ടില്ല. അടിയില്‍ ബിഗ്‌ ബസാര്‍. അങ്ങനെ ഇത്യാദികള്‍. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അമീബ ഗെയിം സെന്‍റ്റിലെ ബൌളിംഗ് ആണ്. എസ്കലെടറില്‍ കേറാന്‍ ഭയമുള്ളവരെ കണ്ടു നില്ക്കാനും ഒരു രസം. കുറച്ചു നേരം അവിടെ ഇവിടെ നോക്കി തേരാ പാര നടന്നു ചെറിയ ഷോപ്പിംഗ്‌. അവിടെ നിന്നുമിറങ്ങി. പിന്നെ വണ്ടി നേരെ ലിറ്റില്‍ ഷേണായിസിലോട്ടു ധോബി ഘട്ട് കാണാന്‍ . അവിടെ ചെന്നപ്പോള്‍ മണി നാലര ആയതേ ഉള്ളു. അടുത്ത ജ്യൂസ്‌ കടയില്‍ കയറി ദാഹം തീര്‍ക്കാനുള്ളതോക്കെ കഴിച്ചു. സമയം ഇനിയും ബാക്കി. എന്ത് ചെയ്യും. ദാ കാണുന്നു ബ്ലോസ്സം ബുക്സ്. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പാതി അവിടെ കേറി ബുക്സ്ന്‍റെ ഇടയില്‍ അപ്രത്യക്ഷയായി. ഭാഗ്യം ഇന്ന് നികോലാ സ്പാര്‍ക്ക് , ജുമ്പ ലാഹിരി,നോറ റോബര്‍ട്ട്സ് , ഇത്യാദി ഇനങ്ങളെ അവള്‍ കണ്ടില്ലെന്നു തോന്നണു. അല്ലെങ്കില്‍ വിളി വരേണ്ട സമയം ആയി. നമ്മള്‍ ഇങ്ങനെ നോക്കി നടക്കുമ്പോഴാണ് , ഹിറ്റ്ലര്‍ തുറിച്ചു നോക്കുന്നത്
. ആളുടെ ആത്മകഥ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് . അപ്പുറത്തുള്ള ഗടിയാണെങ്കില്‍ നമ്മുടെ സ്വന്തം ഖലീല്‍ ജിബ്രാന്‍. നോക്കുമ്പോഴെന്താ ആളുടെ എല്ലാ ബുക്സ് ഉം കൂടെ ഒറ്റ ബുക്ക്‌ ആക്കി Complete works of khalil Gibran ഇറക്കിയിരിക്കുകയാണ് . പുസ്തക പ്രലോഭനത്തിന്‍റെ ചതി കുഴിയില്‍ വീണുരുണ്ടു കളിക്കുന്ന ഈയുള്ളവന്‍ അത് മേടിച്ചു . എല്ലാം കൂടെ ഒരു ബുക്ക്‌ ആക്കി ഇറക്കിയാല്‍ ആരും വീണു പോകില്ലേ ? ഇല്ലേ ? ഇനി നേരെ തീയറ്ററിലേക്ക് . അവിടെ മൊത്തം ഹിന്ദി കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ആകെ ഹിന്ദിക്കാര്‍. അങ്ങനെ ഇടവേള യില്ലാത്ത ധോബി ഘട്ട് ഉം കണ്ടു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു .ആ പടം എനിക്കിഷ്ടമായില്ല. ഒരു നാടകീയതയും ഇല്ല. മുംബൈ യുടെ നല്ല ദൃശ്യങ്ങള്‍ പിന്നെ നല്ല പാശ്ചാത്തല സംഗീതവും .അത്ര മാത്രമേ അതിന്‍റെ മേന്മ എന്ന് പറയാനുള്ളൂ. അങ്ങനെ മഹത്തായ ഒരു വാരാന്ത്യം കൂടെ കഴിഞ്ഞു.

കാലത്ത് ഗ്രാമവും വൈകീട്ട് നഗരവും പപ്പാതി വീതിച്ചെടുത്ത എന്‍റെ സമയത്തില്‍ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് പറയാതെ അറിയാമല്ലോ. :)

Wednesday, January 19, 2011

ചാവേര്‍

കവിതയുമല്ല,ഒന്നുമല്ല... എന്റെ ജല്പനങ്ങള്‍. കാല്‍ കാശിനു കൊള്ളാത്ത ജല്പനങ്ങള്‍. വേദന കൊണ്ട് നീറുമ്പോഴും ഒന്നും ചെയ്യാന്‍പറ്റാത്തതിന്റെ പകപോക്കല്‍ . സ്വയം കുത്തി നോവിക്കല്‍.
ഇത് നിങ്ങള്‍ വായിക്കരുത് പകരം ഇത് കാണുക. കാണാന്‍ പറ്റുമെങ്കില്‍ ...

കുറ്റം ചുമത്തി വാളോങ്ങി നില്‍ക്കുന്ന, സമയം തീരെ ഇല്ലാത്ത, കോപം മൂത്ത നിങ്ങള്‍ക്കെങ്ങിനെ കാണാനാണ് ?
മറ്റുള്ളവരുടെ ചിന്തകള്‍ പോലും കടന്നു കേറാന്‍ പറ്റാത്ത വിധം മതിലുകള്‍ സൃഷ്ടിച്ചു , ജനല്‍ വാതിലുകള്‍ അടച്ചു, സ്വന്തം മുഖം കണ്ണാടിയില്‍ മിനുക്കി നോക്കിയിരിക്കുന്ന നിങ്ങള്‍.
കയ്യില്‍ ഭൂപടം ഇല്ലാതെ കടല്‍ തീരത്ത് അനാഥരായ കിളികളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കാണാന്‍ മൌനത്തിന്നു മാത്രമേ കഴിയു.
കിണറ്റില്‍ കിടക്കുന്ന ചന്ദ്രനെ പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കു കഴിയില്ല .
നാണയം എണ്ണിയതിന്റെ തഴമ്പാണ് നിങ്ങളുടെ അളവുകോല്‍ . നെഞ്ചില്‍ നീറുന്ന ദാഹം നിറയുന്നവന്‍ ഞാനും.
ദൈവം ഇന്നലെ രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു, സുഖം വാഗ്ദാനം ചെയ്തപ്പോളും ഞാന്‍ ഈ കനല്‍ എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെക്കാന്‍ യാചിക്കുകയായിരുന്നു.
ആകാശത്തേക്ക് കയ്യുയര്‍ത്തി കണ്ണീരുമായി നില്‍ക്കാന്‍ എന്നെ കിട്ടില്ല.
ആയിരം അമ്പുകള്‍ തറച്ചു കയറിയാലും കാതില്‍ നിന്നു ആ കിളികളുടെ കരച്ചില്‍ മറയുന്നത് വരെ എനിക്കെങ്ങിനെ ഉറങ്ങാനാവും.
കനലെരിയുന്ന ചിന്തകളും, അടക്കമില്ലാത്ത വാക്കുകളും, ഒഴിഞ്ഞ മടിശീലയുമായി, കീറി പറിഞ്ഞ വേഷങ്ങളുമായി നില്‍ക്കുമ്പോഴും,
മുന്നിലെ വന്‍ പടയോട് വിളിച്ചു പറയട്ടെ ഞാന്‍,
എന്റെയെന്റെ എന്ന് എല്ലാ ദിനവും ജപിക്കുന്നവരുടെ ചുണ്ടുകള്‍ ഒരിക്കല്‍ മണ്ണായി തീരും. വെറും മണ്ണ് .

Tuesday, January 4, 2011

രാമക്കൽ‌മേട്: പുതുവർഷപ്പുലരിയിലൊരു ബൈക്ക് യാത്ര

Destination

രാമക്കൽമേട്

Starting Point

എറണാകുളം

Distance from Ernakulum to Ramakkal medu

170 കിലോമീറ്റർ

Route

എറണാകുളം> മൂവാറ്റുപുഴ > തൊടുപുഴ > മൂലമറ്റം> കുളമാവ് > ഇടുക്കി പൈനാവ് > കട്ടപ്പന >പുളിയൻമല > തൂക്കുപാലം‌ > രാമക്കൽമേട്

Bike

ഹീറോ ഹോണ്ട പാഷൻപ്രോ.

Average Speed

45 Km/Hr

Total Distance Travelled

355 കിലോമീറ്റർ

Main places covered

Moolamattam, --- Waterfalls , Nadukani, Idukki Dam, Cheruthoni Dam , Kulamavu Dam, Ramakkal Medu

Things which is easy to get

SBI ATM, Toddy, Kappa and Fish curry

Things which is difficult to get

Mobile Range, Toilet


മൊബൈലിൽ‌ ‘പരമ്പരാഗത’ എസ്.എം.എസ് സന്ദേശങ്ങളയക്കാത്ത, പരസ്യവാചകങ്ങൾ‌ നിറഞ്ഞദിവസത്തെക്കുറിച്ച് ഭയപ്പെടാത്ത, ഒരു ന്യൂയർ‌ ദിവസം‌. അങ്ങനെയൊരു ചിന്ത മനസ്സിൽ‌കയറിയതെപ്പോഴാണു എന്നറിയില്ല. അങ്ങനെ ഒരു ന്യൂയർ‌ ഈവിൽ‌ നെറ്റും‌ നോക്കിയിരിക്കുമ്പോഴാണു ‘രാമക്കൽ‌ മേടിനെക്കുറിച്ചുള്ള ‘ ഒരു ആർട്ടിക്കിൾ കണ്ടത്. വളരെയധികം‌ തപ്പിയെങ്കിലും മതിയായ രീതിയിലുള്ള വിവരണങ്ങളെങ്ങ് നിന്നും‌ ലഭിച്ചില്ല. പിന്നെ എല്ലാം‌ വളരെപെട്ടെന്നായിരുന്നു. ന്യൂയർ‌ (പിറ്റേ ദിവസം‌)ഇടുക്കിയുടെ വിരിമാറിലൂടെയൊരു ബൈക്ക് യാത്ര. ഒരു സുഹൃത്തുമായി അതിനെപറ്റി സംസാരിച്ച് തീരുമാനത്തിലെത്താൻ‌ വേണ്ടി വന്നത് വെറും സെക്കന്റുകൾ‌ മാത്രം.

അങ്ങനെ ഞാനും വീണയും (സഹധർമ്മിണി) കൂട്ടുകാരനുമടങ്ങുന്ന മൂവർ‌ സംഘം‌ 1-1-2011 പുലർ‌ച്ചെ അഞ്ച് മണിക്ക് ബൈക്ക് സ്റ്റാർ‌ട്ട് ചെയ്തു. കൂട്ടത്തിലെ ഏക പ്ലാനർ‌ (പ്ലാ‍ന്റർ‌ അല്ല) വീണയുടെ ബാഗിൽ അത്യാവശ്യം വേണ്ട മരുന്നുകൾ‌ (സത്യത്തിലാ ബാഗിൽ ഓപ്പറേഷനു ആവശ്യമുള്ളതൊഴിച്ച്സകലമാനമരുന്നുകളും ഉണ്ടായിരുന്നു ), വെള്ളം‌, രാവിലെ കഴിക്കാനുള്ള ഭക്ഷണം‌ ഇത്യാദി ഐറ്റംസ്‌ കരുതിയിരുന്നു. അമ്പലമുകൾ‌ വഴി പുത്തൻ‌കുരിശിലേക്കുള്ള വഴിയിൽ തന്നെ കനത്ത മൂടൽ മഞ്ഞ്. ഒരൂഹം വച്ച് മുന്നോട്ട് പോകേണ്ട അവസ്ഥ. അവിടെ നിന്നും മൂവാറ്റുപുഴ വഴി തൊടുപുഴ എത്തുമ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.

തൊടുപുഴയിൽ നിന്നും മൂലമറ്റം റൂട്ടിൽ ഏതാനും‌ കിലോമീറ്റർ‌ മുന്നോട്ട് വന്നപ്പോൾ ഇടതു വശത്തേക്ക് അരകിലോമീറ്റർ‌ മാറി ഒരു കുഞ്ഞു ഡാം‌ ഉണ്ട്. അവിടെ അൽ‌പ്പസമയം‌ വിശ്രമം. ഞങ്ങൾ‌ അവിടെ വിശ്രമിക്കുമ്പോൾ അതു വഴി വന്ന ഒരു വിനോദയാത്രാസംഘം‌ ഡാമിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ‌ ശ്രമിച്ചു. പക്ഷെ അടച്ചിട്ട ഗെയ്റ്റിനുമുന്നിൽ കുറെ ബഹളം വച്ചതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായില്ല. ഗേറ്റ് തുറന്ന് തരാൻ‌ സെക്യൂരിറ്റി ജീവനക്കാരൻ‌ എത്തിയില്ല.

അധികം‌ സമയം‌ അവിടെ പാഴാക്കാതെ യാത്ര തുടർ‌ന്നു. മൂലമറ്റം ടൌണിൽ നിന്നു ഒരു മൂന്നു കിലോമീറ്റർ‌വാഗമൺ‌ റൂട്ടിൽ സഞ്ചരിച്ചാൽ‌ ഒരു കുഞ്ഞൂ വെള്ളച്ചാട്ടമുണ്ട് എന്നറിവുള്ളതുകൊണ്ട് ഇടുക്കിയിലേക്ക് തിരിയാതെ ഞങ്ങൾ നേരെ യാത്രതുടർന്നു. തേക്കിൻ‌ തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു കുഞ്ഞു റോഡ്. ഒരു ചെറിയ വെള്ളച്ചാട്ടം, ഇലപ്പിള്ളി വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളവർക്ക് കണ്ണിൽ‌പിടിക്കാൻ സാധ്യതയില്ല. വനാന്തർ‌ഭാഗത്തിൽ നിന്നു പാറകളിലൂടെ തന്നന്നം‌ പാടി ഒരു കുഞ്ഞരുവി.. കുറച്ച് സമയം‌ ആ പാറയുടെ മുകളിൽ കയറിയും അരുവിയിലിറങ്ങിയും‌ സമയം‌ ചിലവഴിച്ചു.. നേരെ തിരിച്ച് ഇടുക്കി റൂട്ടിലേക്ക് യാത്ര തുടർ‌ന്നു.

ഇതുവരെ യാത്ര‌ ചെയ്തതിൽ നിന്നും‌ പൂർണ്ണമായും‌ വ്യത്യസ്ഥമായ ഒരു വഴിയാണു ഞങ്ങളെ കാത്തിരുന്നത്. 1/12 എന്ന ഒരു ബോർഡാണു ആദ്യമായി കണ്ടത്. ആ ബോർ‌ഡ് വായിച്ച്‌ നേരെ നോക്കിയതും മുന്നിലൊരു ഹെയർപിൻ‌ കയറ്റം‌. പെട്ടെന്ന് ഗിയറൊക്കെ ഡൌൺ ചെയ്ത് കയറ്റി. പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഹെയർ‌പിൻ ആയതുകൊണ്ട് ഒന്നു പകച്ചു എന്നതാണു സത്യം‌. പിന്നെ ഞങ്ങളെ കാത്തിരുന്നത് തുടരെത്തുടരെ 11 ഹെയർപിൻ കയറ്റങ്ങൾ. ഓ‌രോ ഹെയർ‌പിൻ കയറുമ്പോഴും ‌ കാലാവസ്ഥയിൽ വരുന്ന മാറ്റം‌ ഞങ്ങൾക്ക് അനുഭവിച്ചറിയാമാ‍യിരുന്നു.വളരെ ശ്രദ്ധയോടെയുള്ള യാത്രയുടെ ആരംഭമായിരുന്നു അത്. ഗട്ടറുകൾ‌ തീരെയില്ലാത്ത‌ വളവും കയറ്റങ്ങളും നിറഞ്ഞ റോഡിൽ ഏറ്റവും അപകടം പിടിച്ചതായി തോന്നിയത് മണ്ണിടിച്ചിലും‌ ഉരുൾപൊട്ടലുമായിരുന്നു. റോഡിന്റെ പകുതിയോളം കൊക്കയിലേക്ക് ഇടിഞ്ഞ് പോയിട്ടുള്ള അഞ്ചോളം സ്ഥലങ്ങൾ
ഞങ്ങൾ ശ്രദ്ധിച്ചു.
മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള (കോളാമ്പി പൂവ് മാത്രമേ എനിക്ക് അറിയുന്നതുള്ളൂ) മരങ്ങൾ‌ റോഡിനു ചുറ്റും‌ പൂക്കൾപൊഴിച്ചുകൊണ്ട് ധാരാളമായി ഉണ്ട്. ഈ പൂക്കൾ‌ ചില സ്ഥലങ്ങളിൽ റോഡിനെ പീതവർണ്ണത്തിലാക്കി.‌പതുക്കെ പതുക്കെ തണുപ്പ് ധരിച്ചിരുന്ന ജാക്കറ്റിനേയും തുളച്ചുകൊണ്ട് ശരീരത്തിലേക്കെത്തി. കോടമഞ്ഞും ചെറിയ കാറ്റും‌ കൂടിയായപ്പോൾ ഉറക്കച്ചടവ് പൂർ‌ണ്ണമായും‌ മാറി. അങ്ങനെ 12 –മത്തെ ഹെയർപിന്നും കയറി ഞങ്ങൾ‌ നാടുകാണിയിലെത്തി. റോഡിൽ നിന്നും 200 മീറ്റർ വലത്തേക്ക് കയറി ഒരു ‘പവലിയൻ’ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ട്. 5 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുത്ത് നമുക്കവിടെ കയറി കാഴ്ചകൾ‌ കാണാം‌. അതിമനോഹരമായ ഒരു ദൃശ്യമാണു അവിടെ നിന്നാൽ കാണാൻ ‌സാധിക്കുക. മഞ്ഞിൽ കുളിച്ച് നിൽ‌ക്കുന്ന ഇടുക്കി മലയോരഗ്രാമങ്ങളുടെ ഒരു വിഗഹവീക്ഷണം‌. താഴെ പവർ‌ഹൌസിന്റേയും ഗ്രാമങ്ങളുടേയും പിന്നെയൊരു പേരറിയാത്ത പള്ളിയുടേയുമൊക്കെ വിദൂരദൃശ്യം‌ ആരെയും‌ അവിടെ കുറേ നേരം പിടിച്ചിരുത്തും‌. യാത്രികർ‌ക്ക് ശുദ്ധമായ വെള്ളം, ടോയ്ലറ്റ് സൌകര്യങ്ങൾ‌ അവിടെയുണ്ട്. അവിടെ നിയുക്തനായിരുന്ന ജീവനക്കാരനോട് നന്ദി പറഞ്ഞു വീണ്ടും‌ ബൈക്ക് സ്റ്റാർട്ടാക്കി.

അവിടെ നിന്നും‌ കുറെ സഞ്ചരിച്ചപ്പോൾ‌ ചെറുതും അതിമനോഹരവുമായ‌ ഒരു ഡാം‌ കണ്ടു. കുളമാവ് ഡാം‌. അതിനു മുകളിൽക്കൂടി വേണം നമുക്ക് വാഹനം കൊണ്ട് പോകുവാൻ‌. നല്ല രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ‌ ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ. ഫോട്ടോ എടുക്കുവാൻ‌ അധികൃതർ‌ സമ്മതിച്ചില്ല. പിന്നീടങ്ങോട്ട് നിബിഢമായ വനത്തിലൂടെയായിരുന്നു യാത്ര.‌ വന്യമൃഗങ്ങൾ‌ റോഡിലിറങ്ങാൻ‌ സാധ്യതയുണ്ട് എന്ന് കാണിക്കുന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് പലയിടത്തും കണ്ടു. പേരറിയാത്ത പക്ഷികളുടേയും (കാക്ക, മൈന, കുയിൽ, മയിൽ ഇവയൊഴിച്ച് ബാക്കി എല്ലാം എനിക്ക് പേരറിയാപക്ഷികളാണു) ചെറുജീവികളുടേയും ശബ്ദങ്ങളുടെ കൂടെ ഞങ്ങളുടെ ബൈക്കിന്റെ ഹോണടിയും പ്രകൃതിയിൽ‌ അലിഞ്ഞ് ചേർന്നു.വളവും തിരിവും ഉണ്ടെങ്കിലും‌ ഏറെക്കുറെ അപകടരഹിതമെന്നു തോന്നിക്കുന്ന റോഡ്. ശരിക്കും വന്യഭംഗി ആസ്വദിച്ച് പതുക്കെയുള്ള ആ യാത്ര വിവരിക്കുവാനറിയില്ല. അങ്ങനെ വനമധ്യത്തിൽ‌ ഞങ്ങൾ‌ വണ്ടി നിർത്തി കയ്യിൽ കരുതിയ ഭക്ഷണം‌ കഴിച്ചു. വീണ്ടും ഡ്‌ർ ഡ്‌ർ…പി പീ…

ചെറുതോണി ഡാമിൽ കയറിയില്ല. അവിടെതന്നെയുള്ള മറ്റൊരു പ്രധാന സ്ഥലം‌ ഇടുക്കി ഡാമിന്റെ സ്ഥലനിർണ്ണയം നടത്തിയ ആദിവാസിയായ കൊലുമ്പന്റെ സമാധിസ്ഥലമാണ്. പിന്നെയുള്ള യാത്ര നിർത്തിയത് ഇടുക്കി ഡാമിൽ വച്ചാണൂ. താഴെ നിന്നും വിശാലമായ ആർക്ക് ഡാമിന്റെ ദൃശ്യം കുറെ പകർത്തി. ഡാമിന്റെ ഉള്ളിലേക്ക് കയറാൻ‌ ഞങ്ങൾക്ക് പ്ലാനില്ലാത്തതുകൊണ്ടും‌ സമയം‌ അനുവദിക്കാത്തതുകൊണ്ടും വീണ്ടും യാത്രതുടർന്നു. കട്ടപ്പന
യിൽ‌ നിന്ന് 23 കിലോമീറ്റർ‌ ഉണ്ട് രാമക്കൽ‌മേട്ടിലേക്ക് എന്ന് അന്വേഷിച്ചപ്പോൾ‌ അറിയാൻ‌ കഴിഞ്ഞു.വീണ്ടും കാരവാൻ മുന്നോട്ട്…

പുളിയൻ‌മലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് താഴേക്ക് പോകുന്ന റോഡിലേക്ക് കയറിയപ്പോഴേക്കും രാമക്കൽമേട് 16 കിലോമീറ്റർ‌ എന്ന ബോർഡ് കണ്ടു. വഴിയരികിൽ കുറെ ഏലത്തോട്ടങ്ങൾ‌ കണ്ടു. ചെറിയ റോഡാണു, മാത്രമല്ല കുറെ അപകടം‌ പിടിച്ച‌, അശാസ്ത്രീയമായി നി‌ർമ്മിക്കപ്പെട്ട ഹെയർപിൻ‌ ഇറക്കങ്ങൾ‌..വളവുകൾ‌..അങ്ങനെ 14 കിലോമീറ്റർ‌ പിന്നിട്ടപ്പോഴേക്കും അകലെ തലയുയർത്തിനിൽക്കുന്ന കാറ്റാടികൾ (കേരള സർക്കാരിന്റെ വിൻ‌ഡ്മിൽ പ്രൊജക്റ്റ്)കണ്ടു.

രാമക്കൽ‌ മേട്ടിൽ ബൈക്ക് സ്റ്റാൻ‌ഡ് ഇട്ട് ഞങ്ങളിറങ്ങിയപ്പോൾ‌ സമയം 12 മണി. നല്ല രീതിയിൽ കാറ്റു വീശുന്നുണ്ടായിരുന്നത് വെയിലിന്റെ കാഠിന്യത്തെ അൽ‌പ്പം കുറച്ചു. വലതു വശത്തുള്ള ചെറിയ മലയിലിരുന്നു കുറവനും കുറത്തിയും കുഞ്ഞും ഞങ്ങൾക്ക് സ്വാഗതം ചെയ്യുന്നു.

ഭഗവാൻ‌ ശ്രീരാമചന്ദ്രന്റെ പാദസ്പർശമേറ്റു എന്ന് കരുതപ്പെടുന്ന ഭൂമിയിൽ‌ ഞങ്ങളെത്തിയിരിക്കുന്നു. നേരെ വ്യൂപോയിന്റ് ലക്ഷ്യമാക്കി കയറി. നല്ലൊരു ട്രക്കിങ്ങിന്റെ സാധ്യതകൾ അവിടെയുണ്ട്. പതുക്കെ കയറി മുകളിലെത്തിയപ്പോ‌ൾ കണ്ട കാഴ്ച്ച ….ഹോ!!!! പ്രിയപ്പെട്ടവരേ, ജീവിതത്തിലെന്നെങ്കിലും‌ നിങ്ങൾക്ക് ചിലവഴിക്കാൻ‌ സമയവും ഒരൽ‌പ്പം യാത്രചെയ്യാനുള്ള മനസ്സും കൈവരികയാണെങ്കിൽ‌..ദയവായി ഇവിടെ വരിക..ഈ മലയുടെ മുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റേറ്റ് ഒന്നു കണ്ണോടിക്കുക… കിലോമീറ്ററുകളോളം‌ നീണ്ടുകിടക്കുന്ന ദൃശ്യമഹോത്സവം‌ നിങ്ങളെക്കാത്ത് ഇവിടെയിരിക്കുന്നു. കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങൾ, തരിശുഭൂമികൾ‌, ഗ്രാമങ്ങൾ‌, പട്ടണങ്ങൾ‌, ക്ഷേത്രം‌,റോഡുകൾ എല്ലാം ഒരു ഗൂഗിൾ സാറ്റലൈറ്റ് ഇമേജ് പോലെ നിങ്ങൾക്ക് കാണാം..

ശ്രീരാമചന്ദ്രന്റെ പാദസ്പർ‌ശം പതിഞ്ഞു എന്ന് കരുതപ്പെടുന്ന പാറയെ തഴുകി വരുന്ന കാറ്റുമേറ്റു കുറെ സമയം താഴെ നോക്കി ഇരുന്നു. കുറെ നേരത്തേക്ക് എല്ലാവരും നിശബ്ദരായിപ്പോയി. മൊബൈൽ‌ എടുത്ത് നോക്കിയപ്പോൾ‌ “റോമിങ്ങ്” ആണു. താഴെ തമിഴ്നാട് ആണു. ആ കല്ലിരിക്കുന്നതും തമിഴ്നാട് ആണെന്നറിഞ്ഞു. അവിടെ നിന്നും താഴോട്ട് 3.5 കിലോമീറ്റർ‌ ഇറങ്ങിയാ‍ൽ‌ തമിഴ്നാട്ടിലെ ആ ക്ഷേത്രത്തിലെത്താം‌. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതിനാലും‌ ദിവസത്തിനു ആകെ 24 മണിക്കൂർ മാത്രമുള്ളതിനാലും ഞങ്ങൾ കുറവനേയും കുറത്തിയേയും‌ കാണാനിറങ്ങി. പയ്യെപ്പയ്യെ തമിഴ്നാട്ടിനെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു. തൊട്ടടുത്ത ചെറിയ
മലമുകളിലാണ് കുറവനും കുറത്തിയും കുഞ്ഞുമടങ്ങുന്ന ഒരു വലിയ ശില്ലം ശ്രീ.ജിനൻ‌ നി‌ർ‌മ്മിച്ചിരിക്കുന്നത്. ധാരാളം‌ മുക്കുറ്റിയും തുമ്പയും അടക്കം നാട്ട്ചെടികൾ നിറഞ്ഞ ഒരു കുഞ്ഞു കുന്ന്. അവിടെ ശിൽ‌പ്പത്തിനടുത്തിരുന്നു ചില ചിത്രങ്ങളെടുത്ത് തിരിച്ചിറങ്ങി. (ഇവിടെനിന്നും ഇരുപത്തിഅഞ്ചോളം കിലോമീറ്റർ സഞ്ചരിച്ചാൽ‌ കമ്പം എത്താം. വഴിയിൽ വലിയ മുന്തിരിത്തോപ്പുകളും വെള്ളച്ചാട്ടവുമൊക്കെ ഉണ്ട്.)

ഇരുട്ടും കോടയും നിറയും മുന്നെ വനാന്തർ‌ഭാഗത്തുകൂടെയുള്ള യാത്ര പിന്നിടേണ്ടതുണ്ട്.

ഞങ്ങളുടെ ബൈക്കിന്റെ ഹോണിനൊപ്പം‌ ചീവീട് കൂട്ടങ്ങൾ പ്രതികരിച്ചത് രസകരമായി തോന്നി. കുളമാവ് ഡാം‌ കഴിഞ്ഞപ്പോഴേക്കും പതുക്കെ കോട കയറിത്തുടങ്ങിയത് ഒരൽ‌പ്പം‌ ടെൻഷനടിപ്പിച്ചു എന്ന് പറയാം‌. പെട്ടെന്ന് ഇടക്കിടെ പെയ്തു കൊണ്ടിരുന്ന മഴയിൽ റോഡാകെ നനഞ്ഞു കിടക്കുന്നു. ക്ലച്ചും ബ്രേക്കും‌ വച്ച് നല്ലൊരു വ്യായാമം തന്നെയായിരുന്നു കൈവിരലുകൾക്ക് പിന്നീടങ്ങോട്ട്. ഒരു തരത്തിൽ‌ മൂലമറ്റത്തെത്തിയത് എങ്ങനെയെന്ന് വലിയ പിടുത്തമൊന്നുമില്ല. പിന്നെ കണ്ണും തുറന്ന് കാത്തിരിക്കുന്ന നഗരത്തിന്റെ മാറിലേക്ക്……

ഓഫ് ദ ടോപിക്ക് : തിരിച്ചു വരുമ്പോൾ‌ കട്ടപ്പന ടൌണിൽ വച്ച് വഴിതെറ്റി വൺ‌വേ തെറ്റിച്ച് കയറി വന്ന ഞങ്ങൾക്ക് നേരെ ഒരു പോലീസുകാരൻ‌ ഓടിയടുത്തു. അപ്പോഴാണു വൺ‌വേ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. കേരളപോലീസിന്റെ “മധുരമൊഴികൾ‌“ കേട്ട് നല്ല പരിചയമുള്ളതു കൊണ്ട്, ഞങ്ങൾ മാനസികമായും സാമ്പത്തികമായും തയ്യാറെടെത്തു അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞെട്ടി!! അക്ഷരാർത്ഥത്തിൽ ഞെട്ടി!! ചിരിക്കുന്ന മുഖത്തോടെ, വളരെ ശാന്തതയോടെ ഞങ്ങളോട് ഇതു വൺ‌വേയാണെന്ന് പറയുകയും‌, പോകേണ്ട വഴി പറഞ്ഞു തരികയും ചെയ്തു.

നന്ദി : യാത്ര പോയതിന്റെ ക്ഷീണത്തില്‍ പറഞ്ഞു കൊടുത്ത വിവരണം ഈ രൂപത്തിലാക്കാന്‍ മാര്‍ഗനിര്‍ദേശവും, തെറ്റുകള്‍ തിരുത്തി തന്നതിന്നും പ്രവീണ്‍ വട്ടപ്പറമ്പത്തിന്നു...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ http://www.flickr.com/photos/45426682@N07/with/5316155507/